YouVersion Logo
Search Icon

അപ്പൊ. പ്രവൃത്തികൾ 8:1-25

അപ്പൊ. പ്രവൃത്തികൾ 8:1-25 MALOVBSI

അവനെ കൊല ചെയ്തത് ശൗലിനു സമ്മതമായിരുന്നു. അന്നു യെരൂശലേമിലെ സഭയ്ക്ക് ഒരു വലിയ ഉപദ്രവം നേരിട്ടു; അപ്പൊസ്തലന്മാർ ഒഴികെ എല്ലാവരും യെഹൂദ്യ, ശമര്യ ദേശങ്ങളിൽ ചിതറിപ്പോയി. ഭക്തിയുള്ള പുരുഷന്മാർ സ്തെഫാനൊസിനെ അടക്കം ചെയ്തു. അവനെക്കുറിച്ചു വലിയൊരു പ്രലാപം കഴിച്ചു. എന്നാൽ ശൗൽ വീടുതോറും ചെന്നു പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചിഴച്ചു തടവിൽ ഏല്പിച്ചുകൊണ്ടു സഭയെ മുടിച്ചുപോന്നു. ചിതറിപ്പോയവർ വചനം സുവിശേഷിച്ചുംകൊണ്ട് അവിടവിടെ സഞ്ചരിച്ചു. ഫിലിപ്പൊസ് ശമര്യപട്ടണത്തിൽ ചെന്ന് അവരോടു ക്രിസ്തുവിനെ പ്രസംഗിച്ചു. ഫിലിപ്പൊസ് ചെയ്ത അടയാളങ്ങളെ പുരുഷാരങ്ങൾ കേൾക്കയും കാൺകയും ചെയ്കയാൽ അവൻ പറയുന്നത് ഏകമനസ്സോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അശുദ്ധാത്മാക്കൾ ബാധിച്ച പലരിൽനിന്നും അവ ഉറക്കെ നിലവിളിച്ചുകൊണ്ടു പുറപ്പെട്ടു; അനേകം പക്ഷവാതക്കാരും മുടന്തരും സൗഖ്യംപ്രാപിച്ചു. അങ്ങനെ ആ പട്ടണത്തിൽ വളരെ സന്തോഷം ഉണ്ടായി. എന്നാൽ ശിമോൻ എന്നു പേരുള്ളൊരു പുരുഷൻ ആ പട്ടണത്തിൽ ആഭിചാരം ചെയ്തു, താൻ മഹാൻ എന്നു പറഞ്ഞു ശമര്യജാതിയെ ഭ്രമിപ്പിച്ചുപോന്നു. ഇവൻ മഹതി എന്ന ദൈവശക്തി ആകുന്നു എന്നും പറഞ്ഞ് ആബാലവൃദ്ധം എല്ലാവരും അവനെ ശ്രദ്ധിച്ചുവന്നു. ഇവൻ ആഭിചാരംകൊണ്ട് ഏറിയകാലം അവരെ ഭ്രമിപ്പിക്കയാൽ അത്രേ അവർ അവനെ ശ്രദ്ധിച്ചത്. എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു. ശിമോൻ താനും വിശ്വസിച്ചു സ്നാനം ഏറ്റ് ഫിലിപ്പൊസിനോടു ചേർന്നുനിന്നു, വലിയ വീര്യപ്രവൃത്തികളും അടയാളങ്ങളും നടക്കുന്നതു കണ്ട് ഭ്രമിച്ചു. അനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാർ, ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടു പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കൽ അയച്ചു. അവർ ചെന്ന്, അവർക്കു പരിശുദ്ധാത്മാവ് ലഭിക്കേണ്ടതിന് അവർക്കായി പ്രാർഥിച്ചു. അന്നുവരെ അവരിൽ ആരുടെമേലും ആത്മാവ് വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളൂ. അവർ അവരുടെമേൽ കൈ വച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവ് ലഭിച്ചു. അപ്പൊസ്തലന്മാർ കൈ വച്ചതിനാൽ പരിശുദ്ധാത്മാവ് ലഭിച്ചത് ശിമോൻ കണ്ടാറെ അവർക്കു ദ്രവ്യം കൊണ്ടുവന്നു: ഞാൻ ഒരുത്തന്റെമേൽ കൈ വച്ചാൽ അവനു പരിശുദ്ധാത്മാവ് ലഭിപ്പാൻ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം എന്നു പറഞ്ഞു. പത്രൊസ് അവനോട്: ദൈവത്തിന്റെ ദാനം പണത്തിനു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ. നിന്റെ ഹൃദയം ദൈവസന്നിധിയിൽ നേരുള്ളതല്ലായ്കകൊണ്ട് ഈ കാര്യത്തിൽ നിനക്കു പങ്കും ഓഹരിയുമില്ല. നീ ഈ വഷളത്തം വിട്ടു മാനസാന്തരപ്പെട്ടു കർത്താവിനോടു പ്രാർഥിക്ക; പക്ഷേ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും. നീ കയ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു എന്നു ഞാൻ കാണുന്നു എന്നു പറഞ്ഞു. അതിന് ശിമോൻ: നിങ്ങൾ പറഞ്ഞത് ഒന്നും എനിക്കു ഭവിക്കാതിരിപ്പാൻ കർത്താവിനോട് എനിക്കുവേണ്ടി പ്രാർഥിപ്പിൻ എന്ന് ഉത്തരം പറഞ്ഞു. അവർ കർത്താവിന്റെ വചനം സാക്ഷീകരിച്ചു പ്രസംഗിച്ചശേഷം ശമര്യക്കാരുടെ അനേകം ഗ്രാമങ്ങളിൽ സുവിശേഷം അറിയിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി.