SAM 66:8-20
SAM 66:8-20 MALCLBSI
ജനതകളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ. അവിടുത്തെ സ്തുതിക്കുന്ന ശബ്ദം ഉയരട്ടെ. അവിടുന്നു നമ്മെ ജീവനോടെ കാക്കുന്നു. നമ്മുടെ കാൽ വഴുതുവാൻ അവിടുന്നു സമ്മതിക്കുകയില്ല. ദൈവമേ, അവിടുന്നു ഞങ്ങളെ പരീക്ഷിച്ചു, വെള്ളി ഉലയിൽ ഉരുക്കി ശുദ്ധീകരിക്കുന്നതുപോലെ അവിടുന്നു ഞങ്ങളെ പരിശോധിച്ചു. അവിടുന്നു ഞങ്ങളെ കെണിയിൽ കുരുക്കി, ദുർവഹമായ ഭാരം ഞങ്ങളുടെ ചുമലിൽ വച്ചു. ശത്രുക്കൾ ഞങ്ങളെ ചവിട്ടിമെതിക്കാൻ അവിടുന്ന് ഇടയാക്കി. തീയിലും വെള്ളത്തിലും കൂടി ഞങ്ങൾ കടക്കേണ്ടിവന്നു. എങ്കിലും ഇപ്പോൾ അവിടുന്നു ഞങ്ങൾക്ക് ഐശ്വര്യം നല്‌കിയിരിക്കുന്നു. ഹോമയാഗങ്ങളുമായി ഞാൻ അങ്ങയുടെ ആലയത്തിൽ വരും; എന്റെ നേർച്ചകൾ ഞാൻ നിറവേറ്റും. എന്റെ കഷ്ടകാലത്ത് ഞാൻ നേർന്ന നേർച്ചകൾതന്നെ. കൊഴുത്ത മൃഗങ്ങളെ ഞാൻ ഹോമയാഗമായി അർപ്പിക്കും; ഞാൻ കാളകളെയും കോലാട്ടുകൊറ്റന്മാരെയും യാഗം അർപ്പിക്കും. അവയുടെ ധൂമം ആകാശത്തിലേക്കുയരും. ദൈവഭക്തരേ, വന്നു കേൾക്കുവിൻ, അവിടുന്ന് എനിക്കുവേണ്ടി ചെയ്തത് ഞാൻ വിവരിക്കാം. ഞാൻ അവിടുത്തോടു നിലവിളിച്ചു, എന്റെ നാവുകൊണ്ട് ഞാൻ അവിടുത്തെ സ്തുതിച്ചു. എന്റെ ഹൃദയത്തിൽ ദുഷ്ടത കുടികൊണ്ടിരുന്നെങ്കിൽ, സർവേശ്വരൻ എന്റെ പ്രാർഥന കേൾക്കുമായിരുന്നില്ല. എന്നാൽ അവിടുന്ന് തീർച്ചയായും എന്റെ അപേക്ഷ കേട്ടിരിക്കുന്നു. എന്റെ പ്രാർഥന അവിടുന്നു ശ്രദ്ധിച്ചിരിക്കുന്നു. ദൈവം വാഴ്ത്തപ്പെടട്ടെ. എന്റെ പ്രാർഥന അവിടുന്നു തള്ളിക്കളഞ്ഞില്ല. അവിടുത്തെ സുസ്ഥിരസ്നേഹം എന്നും എന്നോടു കാട്ടുകയും ചെയ്തു.