YouVersion Logo
Search Icon

LUKA 2:25-52

LUKA 2:25-52 MALCLBSI

ഇസ്രായേൽജനതയുടെ സമുദ്ധാരണം പ്രതീക്ഷിച്ചുകൊണ്ടിരുന്ന നീതിനിഷ്ഠനും ഭക്തനുമായ ശിമ്യോൻ എന്നൊരാൾ യെരൂശലേമിൽ പാർത്തിരുന്നു. പരിശുദ്ധാത്മാവിന്റെ അധിവാസം അദ്ദേഹത്തിലുണ്ടായിരുന്നു. ദൈവം വാഗ്ദാനം ചെയ്തപോലെ ക്രിസ്തുവിനെ ദർശിക്കുന്നതിനുമുമ്പ് അദ്ദേഹം മരിക്കുകയില്ലെന്നു പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയിരുന്നു. ആത്മാവിന്റെ പ്രചോദനത്താൽ അദ്ദേഹം ദേവാലയത്തിലെത്തി. ധർമശാസ്ത്രവിധിപ്രകാരമുള്ള കർമങ്ങൾ അനുഷ്ഠിക്കുന്നതിനായി ഉണ്ണിയേശുവിനെ മാതാപിതാക്കൾ ദേവാലയത്തിലേക്കു കൊണ്ടുവന്നപ്പോൾ ശിമ്യോൻ ശിശുവിനെ കൈയിലെടുത്തു ദൈവത്തെ പ്രകീർത്തിച്ചുകൊണ്ട് ഇപ്രകാരം പാടി: “പരമനാഥാ, അവിടുത്തെ വാഗ്ദാനം അങ്ങു നിറവേറ്റിയിരിക്കുന്നു; ഇനി സമാധാനത്തോടുകൂടി കടന്നുപോകാൻ ഈ വിനീതദാസനെ അനുവദിച്ചാലും. സർവ മനുഷ്യവർഗത്തിനുംവേണ്ടി അവിടുന്ന് ഒരുക്കിവച്ചിട്ടുള്ള രക്ഷ ഇയ്യുള്ളവന്റെ കണ്ണുകൾ ദർശിച്ചിരിക്കുന്നുവല്ലോ. അതു വിജാതീയരുടെ ബോധോദയത്തിനുള്ള വെളിച്ചവും അവിടുത്തെ ജനമായ ഇസ്രായേലിന്റെ അഭിമാനകാരണവുമാകുന്നു.” ശിശുവിനെപ്പറ്റി ശിമ്യോൻ പറഞ്ഞ ഈ വാക്കുകൾ ആ മാതാപിതാക്കളെ ആശ്ചര്യഭരിതരാക്കി. ശിമ്യോൻ അവരെ അനുഗ്രഹിച്ചശേഷം മാതാവായ മറിയമിനോടു പറഞ്ഞു: “ഈ ശിശു ഇസ്രായേൽജനങ്ങളിൽ പലരുടെയും വീഴ്ചയ്‍ക്കും എഴുന്നേല്പിനും വേണ്ടി നിയുക്തനായിരിക്കുന്നു. ദൈവത്തെ എതിർത്തു പറയുന്നവരുടെ ഹൃദയങ്ങളിലെ രഹസ്യവിചാരങ്ങൾ വെളിപ്പെടുമാറ് ഇവൻ ദൈവത്തിൽനിന്നുള്ള ഒരടയാളമാണ്. മൂർച്ചയേറിയ ഒരു വാൾ കണക്കേ തീവ്രമായ ദുഃഖം നിന്റെ ഹൃദയത്തെ പിളർക്കും.” അക്കാലത്ത് ഹന്നാ എന്നൊരു പ്രവാചിക ഉണ്ടായിരുന്നു. ആശേർഗോത്രത്തിലെ ഫനുവേലിന്റെ പുത്രിയായ ഹന്നാ വളരെ വയസ്സുചെന്ന സ്‍ത്രീയായിരുന്നു. ഏഴുവർഷം മാത്രമേ ഭർത്താവിനോടൊത്ത് അവർ ജീവിച്ചിട്ടുള്ളൂ. പിന്നീടു വിധവയായിത്തീർന്ന ഹന്നാ എൺപത്തിനാലു വയസ്സുവരെ ദേവാലയം വിട്ടുപോകാതെ പ്രാർഥനയോടും ഉപവാസത്തോടുംകൂടി ദൈവത്തെ അഹോരാത്രം ആരാധിച്ചുപോന്നു. യേശുവിനെ ദേവാലയത്തിൽ കൊണ്ടുവന്നപ്പോൾ ആ പ്രവാചികയും അടുത്തുവന്നു ദൈവത്തെ സ്തുതിക്കുകയും ഇസ്രായേൽജനതയുടെ വീണ്ടെടുപ്പിനുവേണ്ടി കാത്തിരുന്ന എല്ലാവരോടും ആ ദിവ്യശിശുവിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു. നിയമസംഹിതയിൽ നിർദേശിച്ചിട്ടുള്ള എല്ലാ കർമങ്ങളും പൂർത്തിയാക്കിയശേഷം അവർ ഗലീലയിൽ ഉള്ള സ്വന്തം പട്ടണമായ നസറെത്തിലേക്കു തിരിച്ചുപോയി. ശിശു വളർന്നു; ബലം പ്രാപിച്ചു; ജ്ഞാനസമ്പൂർണനായി; ദൈവത്തിന്റെ സംപ്രീതിയും ആ ബാലന്റെമേൽ ഉണ്ടായിരുന്നു. യേശുവിന്റെ മാതാപിതാക്കൾ വർഷംതോറും പെസഹാപെരുന്നാളിനു യെരൂശലേമിലേക്കു പോകുക പതിവായിരുന്നു. യേശുവിനു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുന്നാളിനു പോയി. പെരുന്നാൾ കഴിഞ്ഞു മാതാപിതാക്കൾ യെരൂശലേമിൽനിന്നു തിരിച്ചുപോരുമ്പോൾ ബാലനായ യേശു അവരോടുകൂടി പോന്നില്ല; ഇത് അവരറിഞ്ഞുമില്ല. സഹയാത്രികരുടെ കൂട്ടത്തിൽ യേശു ഉണ്ടായിരിക്കുമെന്നു കരുതി അവർ ഒരു ദിവസത്തെ വഴി പിന്നിട്ടു. ബന്ധുജനങ്ങളുടെയും പരിചിതരുടെയും ഇടയിലെല്ലാം യേശുവിനെ അവർ അന്വേഷിച്ചു; കാണാതെ വന്നപ്പോൾ അവർ യെരൂശലേമിലേക്കു തിരിച്ചുപോയി. മൂന്നു ദിവസം കഴിഞ്ഞ് അവർ കുട്ടിയെ ദേവാലയത്തിൽ കണ്ടെത്തി. മതഗുരുക്കന്മാരുടെ പ്രബോധനം ശ്രദ്ധിക്കുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുകയായിരുന്നു യേശു. ആ സംഭാഷണം കേട്ടവരെല്ലാം യേശുവിന്റെ അറിവിലും ബുദ്ധിപൂർവകമായ ഉത്തരങ്ങളിലും അദ്ഭുതപ്പെട്ടു. മകനെ കണ്ടപ്പോൾ മാതാപിതാക്കൾ ആശ്ചര്യഭരിതരായി. മറിയം ചോദിച്ചു: “എന്റെ മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തത് എന്തിന്? നിന്റെ പിതാവും ഞാനും എത്ര മനോവേദനയോടെ എവിടെയെല്ലാം നിന്നെ അന്വേഷിച്ചു!” യേശു പ്രതിവചിച്ചു: “എന്തിനാണു നിങ്ങൾ എന്നെ അന്വേഷിച്ചത്? എന്റെ പിതാവിന്റെ ഭവനത്തിൽ ഞാൻ ഇരിക്കണം എന്നുള്ളതു നിങ്ങൾക്കറിഞ്ഞുകൂടേ?” പക്ഷേ, യേശു പറഞ്ഞത് എന്താണെന്ന് അവർക്കു മനസ്സിലായില്ല. പിന്നീട് യേശു അവരോടുകൂടി പുറപ്പെട്ടു നസറെത്തിൽചെന്നു മാതാപിതാക്കൾക്കു വിധേയനായി ജീവിച്ചു. ഈ കാര്യങ്ങളെല്ലാം മറിയം ഓർമയിൽ വച്ചു. യേശുവാകട്ടെ ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതി ആർജിച്ചുകൊണ്ട് ശാരീരികമായും മാനസികമായും വളർന്നുവന്നു.