ṬAH HLA 2
2
യെരൂശലേമിന്റെ മേലുള്ള ന്യായവിധി
1സർവേശ്വരൻ സീയോൻപുത്രിയെ അവിടുത്തെ കോപത്താൽ അന്ധകാരം കൊണ്ടു മൂടിയിരിക്കുന്നു!
അവിടുന്ന് ഇസ്രായേലിന്റെ മഹത്ത്വം തകർത്തുകളഞ്ഞു.
അവിടുന്നു കോപത്തിന്റെ ദിവസം തന്റെ ആലയത്തെ വിസ്മരിച്ചു.
2സർവേശ്വരൻ യെഹൂദായിലെ വാസസ്ഥലങ്ങൾ നിഷ്കരുണം നശിപ്പിച്ചു.
അവിടുത്തെ ഉഗ്രരോഷത്താൽ യെഹൂദാജനത്തിന്റെ കോട്ടകൾ ഇടിച്ചു നിരത്തി,
അവരുടെ രാജ്യത്തിന്റെയും ഭരണാധികാരികളുടെയുംമേൽ അപമാനം ചൊരിഞ്ഞു.
3അവിടുത്തെ ഉഗ്രകോപത്തിൽ ഇസ്രായേലിന്റെ അഹങ്കാരം തകർത്തു;
ശത്രു സമീപിച്ചപ്പോൾ അവിടുത്തെ വലങ്കൈ അവരിൽനിന്നു പിൻവലിച്ചു;
അഗ്നിപോലെ അവിടുന്നു യെഹൂദാജനത്തെ ചുറ്റിവളഞ്ഞു നശിപ്പിച്ചു.
4ശത്രുവിനെപ്പോലെ അവിടുന്നു വില്ലു കുലച്ചു;
വൈരിയെപ്പോലെ അവിടുന്നു വലങ്കൈ പ്രയോഗിച്ചു.
ഞങ്ങളുടെ കണ്ണിന് അഭിമാനം ആയിരുന്ന എല്ലാവരെയും അവിടുന്നു കൊന്നുകളഞ്ഞു.
യെരൂശലേമിന്റെമേൽ അവിടുന്നു രോഷാഗ്നി ചൊരിഞ്ഞു.
5സർവേശ്വരൻ ഒരു ശത്രുവിനെപ്പോലെയായി, അവിടുന്ന് ഇസ്രായേലിനെ നശിപ്പിച്ചു.
അവളുടെ സകല കൊട്ടാരങ്ങളും നാമാവശേഷമാക്കി;
അവളുടെ ശക്തിദുർഗങ്ങളെ തകർത്തുകളഞ്ഞു.
യെഹൂദാജനത്തിൽ വിലാപവും ദുഃഖവും വർധിപ്പിച്ചു.
6തന്റെ ആലയം മുന്തിരിത്തോട്ടത്തിലെ മാടം എന്നപോലെ അവിടുന്നു തകർത്തുകളഞ്ഞു.
ഉത്സവസ്ഥലം അവിടുന്നു ശൂന്യമാക്കി; സീയോനിൽ ഉത്സവത്തിനും
ശബത്താചരണത്തിനും സർവേശ്വരൻ അറുതിവരുത്തിയിരിക്കുന്നു.
7അവിടുന്ന് ഉഗ്രകോപത്തിൽ രാജാവിനെയും പുരോഹിതനെയും നിന്ദിച്ചു.
സർവേശ്വരൻ തന്റെ യാഗപീഠത്തെ ഉപേക്ഷിച്ചു.
തന്റെ വിശുദ്ധമന്ദിരത്തെ നീക്കിക്കളയുകയും ചെയ്തു.
അവളുടെ കൊട്ടാരമതിലുകൾ ശത്രുവിന് ഏല്പിച്ചുകൊടുത്തു.
ഉത്സവത്തിൽ എന്നപോലെ അവർ സർവേശ്വരന്റെ മന്ദിരത്തിൽ വിജയാരവം മുഴക്കി.
8സീയോന്റെ ചുറ്റുമുള്ള മതിൽ ഇടിച്ചുകളയാൻ അവിടുന്നു നിശ്ചയിച്ചു;
അവിടുന്ന് അതിനെ അളവുനൂൽകൊണ്ട് അളന്നു തിരിച്ചു നശിപ്പിച്ചു.
അതിൽനിന്ന് അവിടുന്നു പിന്തിരിഞ്ഞില്ല. കോട്ടയെയും കൊത്തളത്തെയും വിലപിക്കുമാറാക്കി;
അവ രണ്ടും ഒപ്പം ക്ഷയിച്ചുപോയി.
9അവളുടെ കവാടങ്ങൾ മണ്ണിൽ താണു;
അവളുടെ ഓടാമ്പലുകൾ അവിടുന്നു തകർത്തു;
അവരുടെ രാജാക്കന്മാരും ഭരണകർത്താക്കളും വിജാതീയരുടെ ഇടയിലായി;
നിയമങ്ങൾ പഠിപ്പിക്കാനാരുമില്ല;
പ്രവാചകന്മാർക്ക് സർവേശ്വരനിൽനിന്നു ദർശനം ലഭിക്കുന്നതുമില്ല.
10യെരൂശലേമിന്റെ ജനപ്രമാണികൾ നിശ്ശബ്ദരായി നിലത്തിരിക്കുന്നു;
അവർ തലയിൽ പൊടിവാരിയിട്ടു ചാക്കുതുണി ഉടുത്തിരിക്കുന്നു.
യെരൂശലേംകന്യകമാർ നിലംപറ്റെ തല താഴ്ത്തുന്നു.
11എന്റെ കണ്ണു കരഞ്ഞു കരഞ്ഞു താണിരിക്കുന്നു;
എന്റെ അന്തരംഗം അസ്വസ്ഥമായിരിക്കുന്നു;
എന്റെ ജനത്തിന്റെ നാശവും നഗരവീഥികളിൽ കുഞ്ഞുകുട്ടികൾ വാടിത്തളർന്നു
കിടക്കുന്നതും എന്റെ ഹൃദയത്തെ തളർത്തുന്നു.
12ക്ഷതമേറ്റവരെപ്പോലെ നഗരവീഥികളിൽ തളർന്നു വീഴുമ്പോഴും
മാതാക്കളുടെ മടിയിൽക്കിടന്ന് ഇഞ്ചിഞ്ചായി മരിക്കുമ്പോഴും
അവർ അമ്മമാരോട് അപ്പവും വീഞ്ഞും ചോദിക്കുന്നു.
13യെരൂശലേമേ, നിന്നോടു ഞാൻ എന്തു പറയും?
എന്തിനോടു നിന്നെ തുലനം ചെയ്യും?
നിന്നെ ആശ്വസിപ്പിക്കാൻ ഞാൻ ഏതൊന്നിനോടു നിന്നെ സാമ്യപ്പെടുത്തും?
നിന്റെ മുറിവു സമുദ്രംപോലെ ആഴമേറിയത്. നിന്നെ സുഖപ്പെടുത്താൻ ആർക്കു കഴിയും?
14നിന്റെ പ്രവാചകന്മാരുടെ ദർശനം വ്യാജവും ഭോഷത്തവുമായിരുന്നു.
നിന്റെ പ്രവാസം ഒഴിവാക്കത്തക്കവിധം അവർ നിന്റെ അകൃത്യം വെളിപ്പെടുത്തിയില്ല.
അവരുടെ അരുളപ്പാടുകൾ വ്യാജവും വഞ്ചനാപരവുമായിരുന്നു.
15കടന്നുപോകുന്നവരെല്ലാം നിന്നെ നോക്കി കൈ കൊട്ടുന്നു;
അവർ യെരൂശലേമിനെ നോക്കി നിന്ദിച്ചു തല കുലുക്കുന്നു.
സൗന്ദര്യപരിപൂർത്തിയുടെ സാക്ഷാത്കാരമെന്നും
സർവലോകത്തിന്റെയും ആനന്ദമെന്നും വിളിക്കപ്പെട്ടിരുന്ന നഗരം ഇതു തന്നെയോ?
16നിന്റെ ശത്രുക്കളെല്ലാം നിന്നെ പരിഹസിച്ചു നിന്ദയോടെ നോക്കുന്നു;
നാം അവളെ നശിപ്പിച്ചു; നാം കാത്തിരുന്ന ദിവസം ഇതുതന്നെ,
ഇതു കാണാൻ നമുക്കു സാധിച്ചല്ലോ എന്നവർ പറയുന്നു.
17സർവേശ്വരൻ നിശ്ചയിച്ചതു നടപ്പാക്കിയിരിക്കുന്നു.
പണ്ട് അവിടുന്ന് അരുളിച്ചെയ്തതു നിറവേറ്റിയിരിക്കുന്നു.
അവിടുന്നു നിഷ്ക്കരുണം നിന്നെ നശിപ്പിച്ചു;
ശത്രു നിന്നെ ചൊല്ലി രസിക്കാൻ ഇടയാക്കി.
അവിടുന്നു ശത്രുവിന്റെ ശക്തി വർധിപ്പിച്ചു.
18യെരൂശലേമേ, സർവേശ്വരനോട് ഉച്ചത്തിൽ വിളിച്ചപേക്ഷിക്കുക;
നിന്റെ അശ്രുധാര രാപകൽ നദിപോലെ ഒഴുകട്ടെ.
നീ സ്വസ്ഥയായിരിക്കരുത്;
കണ്ണുകൾക്ക് വിശ്രമം നല്‌കുകയുമരുത്.
19രാത്രിയിലെ യാമങ്ങൾതോറും എഴുന്നേറ്റു നിലവിളിക്കുക;
നിന്റെ ഹൃദയം ദൈവസന്നിധിയിൽ വെള്ളംപോലെ പകരുക;
തെരുവീഥികളുടെ തലയ്‍ക്കലെല്ലാം വിശന്നു തളർന്നു കിടക്കുന്ന
നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷയ്‍ക്കായി സർവേശ്വരനിലേക്ക് കൈകൾ ഉയർത്തുക.
20സർവേശ്വരാ, ആരോടാണ് അവിടുന്ന് ഇപ്രകാരം ചെയ്തിരിക്കുന്നതെന്നു കണ്ടാലും!
താലോലിച്ചു വളർത്തുന്ന സ്വന്തം മക്കളെത്തന്നെ അമ്മമാർ ഭക്ഷിക്കണമോ?
സർവേശ്വരന്റെ വിശുദ്ധമന്ദിരത്തിൽ പുരോഹിതനും പ്രവാചകനും കൊല്ലപ്പെടണമോ?
21ബാലനും വൃദ്ധനും തെരുവീഥിയിലെ പൊടിയിൽ കിടക്കുന്നു;
എന്റെ കന്യകമാരും യുവാക്കളും വാളിനിരയായി വീണിരിക്കുന്നു;
അവിടുത്തെ കോപദിവസത്തിൽ അവിടുന്ന് അവരെയെല്ലാം നിഷ്കരുണം സംഹരിച്ചു.
22ഉത്സവദിവസത്തിൽ എന്നപോലെ എനിക്കു ചുറ്റും ശത്രുക്കളെ അങ്ങു വിളിച്ചു വരുത്തിയിരിക്കുന്നു.
സർവേശ്വരന്റെ കോപദിവസത്തിൽ ആരും രക്ഷപെടുകയോ ശേഷിക്കുകയോ ചെയ്തില്ല.
ഞാൻ താലോലിച്ചു വളർത്തിയവരെ എന്റെ ശത്രുക്കൾ നശിപ്പിച്ചിരിക്കുന്നു.
Currently Selected:
ṬAH HLA 2: malclBSI
Highlight
Share
Copy
![None](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fen.png&w=128&q=75)
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.