YouVersion Logo
Search Icon

JONA 2:1-10

JONA 2:1-10 MALCLBSI

മത്സ്യത്തിന്റെ വയറ്റിൽ കിടന്നുകൊണ്ട് യോനാ തന്റെ ദൈവമായ സർവേശ്വരനോടു പ്രാർഥിച്ചു: “അതിദുഃഖത്തോടെ ഞാൻ സർവേശ്വരനോടു നിലവിളിച്ചു; അവിടുന്ന് എനിക്ക് ഉത്തരമരുളി. പാതാളഗർത്തത്തിൽനിന്നു ഞാൻ കരഞ്ഞപേക്ഷിച്ചു; അവിടുന്ന് എന്റെ ശബ്ദം കേട്ടു. അവിടുന്ന് എന്നെ കടലിന്റെ ആഴത്തിലേക്കെറിഞ്ഞു; സമുദ്രത്തിന്റെ അന്തർഭാഗത്തേക്കുതന്നെ; പ്രവാഹങ്ങൾ എന്നെ ചുറ്റി; ഓളങ്ങളും തിരമാലകളും അവിടുന്ന് എന്റെ മീതെ അയച്ചു. അപ്പോൾ ഞാൻ പറഞ്ഞു: “സർവേശ്വരൻ എന്നെ പുറന്തള്ളിയിരിക്കുന്നു. ഇനി ഞാൻ അവിടുത്തെ വിശുദ്ധമന്ദിരത്തിലേക്ക് എങ്ങനെ നോക്കും? വെള്ളം എന്നെ ഞെരുക്കി; ആഴി എന്നെ പൂർണമായി ഗ്രസിച്ചു; പർവതങ്ങൾ വേരുറപ്പിച്ച ആഴത്തിൽ ഞാൻ താണു; കടൽക്കള എന്നെ പൊതിഞ്ഞു. അഗാധതയിലേക്ക് ഞാൻ ഇറങ്ങിച്ചെന്നു; ഭൂമി ഓടാമ്പലിട്ട് എന്നെ അടച്ചുപൂട്ടി. എന്റെ ദൈവമായ സർവേശ്വരാ, അങ്ങെന്റെ ജീവനെ പാതാളത്തിൽനിന്നു കരകയറ്റി, എന്റെ ആത്മാവ് തളർന്നപ്പോൾ ഞാൻ സർവേശ്വരനെ ഓർത്തു. എന്റെ പ്രാർഥന തിരുസന്നിധിയിൽ എത്തി. മിഥ്യാവിഗ്രഹങ്ങളെ ഭജിക്കുന്നവർ ദൈവഭക്തി ത്യജിക്കുന്നു; ഞാനോ സ്തോത്രഗാനത്തോടെ അങ്ങേക്ക് യാഗം അർപ്പിക്കും. ഞാൻ എന്റെ നേർച്ചകൾ നിറവേറ്റും; എന്നാൽ രക്ഷയുടെ ഉറവിടം അവിടുന്നു തന്നെ.” സർവേശ്വരൻ മത്സ്യത്തോടു കല്പിച്ചു: അതു യോനായെ കരയിലേക്കു ഛർദിച്ചു.