ISAIA 52
52
യെരൂശലേമിന്റെ മോചനം
1സീയോനേ, ഉണരുക, ഉണരുക; ശക്തി സംഭരിക്കുക. വിശുദ്ധനഗരമായ യെരൂശലേമേ, നിന്റെ മനോഹരവസ്ത്രം ധരിച്ചുകൊള്ളുക. പരിച്ഛേദനം നടത്താത്തവരും അശുദ്ധരും ഇനി നിന്നിൽ പ്രവേശിക്കുകയില്ലല്ലോ. 2ബദ്ധനസ്ഥയായ യെരൂശലേമേ, പൊടി കുടഞ്ഞുകളഞ്ഞ് എഴുന്നേല്‌ക്കുക. ബദ്ധയായ സീയോൻപുത്രീ, നിന്റെ കഴുത്തിലെ ബന്ധനം അഴിച്ചുമാറ്റുക.
3സർവേശ്വരൻ അരുളിച്ചെയ്യുന്നു: “വില വാങ്ങാതെയാണു നിങ്ങൾ വിൽക്കപ്പെട്ടത്. ഇപ്പോൾ വില കൂടാതെതന്നെ നിങ്ങളെ വീണ്ടെടുക്കും.” 4ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: എന്റെ ജനം മുമ്പ് ഈജിപ്തിലേക്കു പ്രവാസത്തിനു പോയി. പിന്നീട് അസ്സീറിയാക്കാർ അകാരണമായി അവരെ പീഡിപ്പിച്ചു; 5അവിടുന്നു ചോദിക്കുന്നു: “എന്റെ ജനത്തെ അകാരണമായി പിടിച്ചുകൊണ്ടു പോകുന്നതു കാണുമ്പോൾ ഞാൻ എന്തു ചെയ്യണം? അധിപതിമാർ അവരെ പരിഹസിക്കുന്നു. എന്റെ നാമം നിരന്തരം ദുഷിക്കപ്പെടുന്നു. 6എന്റെ ജനം എന്റെ നാമം അറിയും. ഞാനാണ് ഇതു പറയുന്നതെന്ന് അവർ അന്ന് അറിയും. ഇതാ, ഞാനിവിടെയുണ്ട്.”
7സമാധാനത്തിന്റെ സദ്‍വാർത്തയുമായി വരുന്ന സന്ദേശവാഹകന്റെ പാദങ്ങൾ പർവതമുകളിൽ എത്ര മനോഹരം! അയാൾ നന്മയും ശാന്തിയും രക്ഷയും വിളംബരം ചെയ്യുന്നു. “നിന്റെ ദൈവം വാഴുന്നു” എന്നു സീയോനോടു പറയുന്നു. 8നിന്റെ കാവല്‌ക്കാർ ഒത്തുചേർന്ന് ഉറക്കെ ആനന്ദഗീതം ആലപിക്കുന്നു. സർവേശ്വരൻ സീയോനിലേക്കു മടങ്ങി വരുന്നത് അവർ നേരിട്ടു കാണുന്നു. 9യെരൂശലേമിന്റെ ശൂന്യസ്ഥലങ്ങളേ, ആർത്തുഘോഷിക്കുവിൻ. സർവേശ്വരൻ തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു. യെരൂശലേമിനെ അവിടുന്നു മോചിപ്പിച്ചിരിക്കുന്നു. 10അവിടുന്നു തന്റെ വിശുദ്ധകരം എല്ലാ ജനതകൾക്കും പ്രത്യക്ഷമാക്കിയിരിക്കുന്നു. നമ്മുടെ ദൈവത്തിൽ നിന്നുള്ള രക്ഷ സർവലോകവും ദർശിക്കും.
11പോകുവിൻ, പോകുവിൻ, ബാബിലോണിൽനിന്നു പോകുവിൻ. അശുദ്ധമായതൊന്നും സ്പർശിക്കരുത്. സർവേശ്വരന്റെ ആലയത്തിലെ പാത്രങ്ങൾ വഹിക്കുന്നവരേ, നിങ്ങൾ ബാബിലോണിൽനിന്നു പുറത്തു പോകുവിൻ. നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിൻ. 12നിങ്ങൾ തിടുക്കം കാട്ടേണ്ടാ, വേഗം ഓടുകയും വേണ്ടാ. സർവേശ്വരൻ നിങ്ങളുടെ മുമ്പിൽ നടക്കും. ഇസ്രായേലിന്റെ ദൈവം നിങ്ങളുടെ പിമ്പിൽ നിങ്ങൾക്കു കാവല്‌ക്കാരനായിരിക്കും.
സർവേശ്വരന്റെ ദാസൻ
13എന്റെ ദാസൻ വിജയലാളിതനാകും. അവൻ ഉൽക്കർഷം പ്രാപിക്കും, പുകഴ്ത്തപ്പെടും, ഉന്നതനാകും. 14മുമ്പ് അവനെ കണ്ടിട്ടുള്ളവർ അമ്പരന്നുപോയി. അവൻ വിരൂപനും മനുഷ്യരൂപം ഇല്ലാത്തവനും ആയി കാണപ്പെട്ടു. എന്നാലിപ്പോൾ അവനെ കാണുന്ന ജനതകൾ അദ്ഭുതസ്തബ്ധരാകും. 15രാജാക്കന്മാർ അവനെ കണ്ടു നിശ്ശബ്ദരാകും; കാരണം, അവരോടു പറഞ്ഞിട്ടില്ലാത്തത് അവർ കാണുകയും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കുകയും ചെയ്യും.
Currently Selected:
ISAIA 52: malclBSI
Highlight
Share
Copy
![None](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fen.png&w=128&q=75)
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.