HABAKUKA 2
2
1ഞാൻ കാവൽഗോപുരത്തിൽ നില്‌ക്കും; അവിടുന്ന് എന്നോട് എന്ത് അരുളിച്ചെയ്യുമെന്നും എന്റെ ആവലാതിയെക്കുറിച്ച് എന്തു മറുപടി നല്‌കുമെന്നും അറിയാൻ ഞാൻ നോക്കിക്കൊണ്ടിരിക്കും.
സർവേശ്വരന്റെ മറുപടി
2സർവേശ്വരൻ എനിക്ക് ഇപ്രകാരം മറുപടി തന്നു: “ഈ ദർശനം നീ എഴുതിയിടുക. ഒറ്റനോട്ടത്തിൽതന്നെ വായിക്കാൻ കഴിയുംവിധം അതു ഫലകത്തിൽ വ്യക്തമായി രേഖപ്പെടുത്തുക.” 3ദർശനം അതിന്റെ സമയത്തിനായി കാത്തിരിക്കുകയാണ്. ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. അതിനു മാറ്റമുണ്ടാവില്ല. വൈകുന്നു എന്നു തോന്നിയാലും കാത്തിരിക്കുക. ആ സമയം വരികതന്നെ ചെയ്യും; വൈകുകയില്ല. 4നിഷ്കളങ്കനല്ലാത്തവൻ പരാജയപ്പെടും; എന്നാൽ നീതിമാൻ വിശ്വാസത്താൽ ജീവിക്കും. സമ്പത്ത് വഞ്ചനാപൂർണമാണ്. ഗർവുള്ളവർക്കു നിലനില്പില്ല. 5അവരുടെ ദുരാഗ്രഹം പാതാളംപോലെ വിസ്താരമുള്ളതാണ്. മൃത്യുവിനെന്നപോലെ അവർക്ക് ഒരിക്കലും തൃപ്തി വരികയില്ല. അവർ ജനതകളെ തങ്ങൾക്കായി ശേഖരിക്കുന്നു; സർവജനങ്ങളെയും തങ്ങൾക്കായി ഒന്നിച്ചുകൂട്ടുന്നു.
6അങ്ങനെ ശേഖരിക്കപ്പെട്ടവരെല്ലാം അവരെ നിന്ദിക്കും. അവർ നിന്ദിച്ചു പരിഹസിച്ചു പറയും: “തങ്ങളുടേതല്ലാത്ത മുതൽ നിങ്ങൾ എത്രത്തോളം കൂട്ടിവയ്‍ക്കും? പണയപ്പണ്ടങ്ങൾ വാരിക്കൂട്ടുന്നവർക്കു ദുരിതം!” 7നിങ്ങളുടെ കടക്കാർ പെട്ടെന്നു നിങ്ങളെ നേരിടുകയില്ലേ? നിങ്ങളെ സംഭീതരാക്കാൻ അവർ കരുത്തരാകുകയില്ലേ? അങ്ങനെ നിങ്ങൾ അവരുടെ കൊള്ളമുതലായിത്തീരുകയില്ലേ? 8നിരവധിരാജ്യങ്ങളെ നിങ്ങൾ കവർച്ച ചെയ്തതുകൊണ്ട് ജനതകളിൽ ശേഷിച്ചവർ നിങ്ങളെ കവർച്ചചെയ്യും. നിങ്ങൾ ചെയ്ത കൊലപാതകങ്ങൾകൊണ്ടും രാജ്യങ്ങളെയും നഗരങ്ങളെയും അതിൽ നിവസിക്കുന്നവരെയും നിങ്ങൾ ആക്രമിക്കുകയും ചെയ്തതുകൊണ്ടും നിങ്ങൾക്ക് ഇതു സംഭവിക്കും.
9അനർഥം നേരിടാത്തവിധം ഉയരത്തിൽ തന്റെ വീടു നിർമിക്കുകയും സ്വന്തം കുടുംബത്തിന് അന്യായസമ്പാദ്യം ഉണ്ടാക്കുകയും ചെയ്യുന്നവർക്കു ദുരിതം! 10നിങ്ങൾ അനേകം ജനതകളുടെ വംശം നശിപ്പിച്ചു നിങ്ങളുടെ ഭവനത്തിനുതന്നെ നാണക്കേടു വരുത്തിവച്ചു, നിങ്ങൾക്കു തന്നെ നിങ്ങൾ അനർഥം വരുത്തി. 11ചുവരിലിരിക്കുന്ന കല്ലു നിങ്ങൾക്കെതിരെ നിലവിളിക്കും. മേൽക്കൂരയിൽനിന്നു തുലാം പ്രതികരിക്കുകയും ചെയ്യും.
12രക്തപാതകംകൊണ്ട് നഗരം പടുത്തുയർത്തുന്നവർക്കും അധർമത്തിന്മേൽ നഗരം സ്ഥാപിക്കുന്നവർക്കും ദുരിതം! 13അഗ്നിക്ക് ഇര നല്‌കാൻവേണ്ടി ജനങ്ങൾ അധ്വാനിക്കുന്നതും വ്യർഥമായി യത്നിച്ച് ജനതകൾ തളരുന്നതും സർവശക്തനായ സർവേശ്വരന്റെ തിരുഹിതത്താലല്ലോ? 14സമുദ്രം ജലംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി സർവേശ്വരന്റെ മഹത്ത്വത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞിരിക്കുന്നു.
15അയൽക്കാരോടുള്ള ദ്വേഷം നിമിത്തം അവരെ ക്രോധത്തിന്റെ പാനപാത്രം കുടിപ്പിക്കുന്നവർക്കും അവരുടെ നഗ്നത കാണാൻ അവരെ ലഹരിപിടിപ്പിക്കുന്നവർക്കും ദുരിതം! 16മഹത്ത്വംകൊണ്ടല്ല അപമാനംകൊണ്ടു നിങ്ങൾക്കു മതിവരും; നിങ്ങൾ കുടിച്ചു കൂത്താടുക. സർവേശ്വരന്റെ വലങ്കൈയിലുള്ള ശിക്ഷാവിധിയുടെ പാനപാത്രം നിങ്ങൾ കുടിക്കും; മഹത്ത്വത്തിനുപകരം അപമാനം നിങ്ങൾക്കു വന്നുചേരും. 17ദേശത്തോടും നഗരങ്ങളോടും അവിടെ അധിവസിക്കുന്ന സകലരോടും ചെയ്ത ബലാല്‌ക്കാരവും രക്തച്ചൊരിച്ചിലും നിമിത്തം വന്യമൃഗങ്ങൾ വരുത്തുന്ന നാശം നിങ്ങളെ ഭയപ്പെടുത്തും; ലെബാനോനോടു നിങ്ങൾ ചെയ്ത അക്രമം നിങ്ങളെ പിടികൂടും.
18വിഗ്രഹം കൊത്തി നിർമിച്ചവന് അതുകൊണ്ട് എന്തു പ്രയോജനം? അവൻ തന്റെ സ്വന്തം സൃഷ്‍ടിയിലാണല്ലോ ആശ്രയിക്കുന്നത്? അതു വ്യാജ അരുളപ്പാടാണല്ലോ നല്‌കുക?
19തടിയിൽ പണിത ശില്പത്തോട് ഉണരുക എന്നും മൂകമായ കല്ലിനോട് എഴുന്നേല്‌ക്കുക എന്നും പറയുന്നവനു ദുരിതം! അതിനു പ്രബോധനം നല്‌കാൻ കഴിയുമോ? പൊന്നും വെള്ളിയും പൊതിഞ്ഞതാണെങ്കിലും അതിനു ജീവൻ ഇല്ലല്ലോ?
20എന്നാൽ സർവേശ്വരൻ അവിടുത്തെ വിശുദ്ധമന്ദിരത്തിലുണ്ട്. സമസ്തലോകവും തിരുസന്നിധിയിൽ മൗനമായിരിക്കട്ടെ.
Currently Selected:
HABAKUKA 2: malclBSI
Highlight
Share
Copy
![None](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fen.png&w=128&q=75)
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.