EXODUS 20
20
പത്തു കല്പനകൾ
(ആവ. 5:1-21)
1ദൈവം ഇപ്രകാരം അരുളിച്ചെയ്തു: 2“അടിമഗൃഹമായ ഈജിപ്തിൽനിന്നു നിങ്ങളെ മോചിപ്പിച്ചു കൊണ്ടുവന്ന ഞാനാണ് നിങ്ങളുടെ ദൈവമായ സർവേശ്വരൻ” 3“ഞാനല്ലാതെ അന്യദേവന്മാർ നിങ്ങൾക്കുണ്ടാകരുത്;”
4“സ്വർഗത്തിലോ ഭൂമിയിലോ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും പ്രതിമയോ രൂപമോ നിങ്ങൾക്കുവേണ്ടി ഉണ്ടാക്കരുത്. 5നിങ്ങൾ ഒരു വിഗ്രഹത്തെയും വന്ദിക്കുകയോ ആരാധിക്കുകയോ അരുത്. നിങ്ങളുടെ ദൈവമായ ഞാൻ അതു സഹിക്കയില്ല, എന്നെ ദ്വേഷിക്കുന്നവരെ ഞാൻ ശിക്ഷിക്കും. അവരുടെ മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ ശിക്ഷ അനുഭവിക്കും. 6എന്നാൽ എന്നെ സ്നേഹിക്കുകയും എന്റെ കല്പനകൾ പാലിക്കുകയും ചെയ്യുന്നവരോട് ആയിരം തലമുറവരെയും എന്റെ സുസ്ഥിരസ്നേഹം ഞാൻ കാണിക്കും.”
7നിന്റെ ദൈവമായ സർവേശ്വരന്റെ നാമം വ്യർഥമായി ഉപയോഗിക്കരുത്. അങ്ങനെ ചെയ്യുന്ന ആരെയും ഞാൻ വെറുതെ വിടുകയില്ല.”
8“ശബത്തുദിവസം വിശുദ്ധമായി ആചരിക്കാൻ ശ്രദ്ധിക്കുക. 9ആറു ദിവസംകൊണ്ടു നിങ്ങളുടെ ജോലിയെല്ലാം ചെയ്യുക. 10എന്നാൽ ഏഴാം ദിവസം നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ ശബത്താകുന്നു. അന്ന് നീയും നിന്റെ പുത്രന്മാരും പുത്രിമാരും ദാസീദാസന്മാരും മൃഗങ്ങളും നിങ്ങളുടെ ദേശത്തു പാർക്കുന്ന പരദേശിയും ഒരു ജോലിയിലും ഏർപ്പെടരുത്. 11സർവേശ്വരൻ ആറു ദിവസംകൊണ്ട് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും സൃഷ്‍ടിച്ചു; ഏഴാം ദിവസം വിശ്രമിച്ചു. അതുകൊണ്ട് അവിടുന്നു ശബത്തുദിനത്തെ അനുഗ്രഹിച്ചു വേർതിരിച്ചു.”
12“നിന്റെ ദൈവമായ സർവേശ്വരൻ നിനക്കു നല്‌കുന്ന ദേശത്തു ദീർഘായുസ്സോടിരിക്കാൻ നിന്റെ മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക.”
13“കൊല ചെയ്യരുത്.”
14“വ്യഭിചാരം ചെയ്യരുത്”
15“മോഷ്‍ടിക്കരുത്”
16“നിന്റെ അയൽക്കാരന് എതിരായി കള്ളസ്സാക്ഷ്യം പറയരുത്”
17“നിന്റെ അയൽക്കാരന്റെ ഭവനത്തെയോ, അവന്റെ ഭാര്യയെയോ, ദാസീദാസന്മാരെയോ, അവന്റെ കാളയെയോ കഴുതയെയോ അവന്റെ യാതൊന്നിനെയും മോഹിക്കരുത്.”
ജനം ഭയപ്പെടുന്നു
18ഇടിമുഴക്കവും കാഹളധ്വനിയും കേൾക്കുകയും, മിന്നലും പുകയുന്ന പർവതവും കാണുകയും ചെയ്തപ്പോൾ ജനം ഭയന്നു വിറച്ച് അകലെ നിന്നു. 19അവർ മോശയോടു പറഞ്ഞു: “അങ്ങ് ഞങ്ങളോടു സംസാരിച്ചാൽ മതി. ഞങ്ങൾ കേട്ടുകൊള്ളാം. ഞങ്ങൾ മരിക്കാതിരിക്കേണ്ടതിനു ദൈവം ഞങ്ങളോടു സംസാരിക്കാതിരിക്കട്ടെ.” 20മോശ മറുപടി പറഞ്ഞു: “ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കാനും നിങ്ങൾ പാപം ചെയ്യാതിരിക്കത്തക്കവിധം ദൈവഭയം നിങ്ങളിൽ നിലനിർത്താനുമാണ് അവിടുന്നു വന്നിരിക്കുന്നത്.” 21ദൈവം എഴുന്നള്ളിയിരുന്ന കനത്ത കാർമേഘത്തിന്റെ അടുത്തേക്ക് മോശ നീങ്ങിയപ്പോൾ ജനം ദൂരെ മാറിനിന്നു.
യാഗപീഠങ്ങളെ സംബന്ധിച്ച നിയമങ്ങൾ
(ആവ. 15:12-18)
22സർവേശ്വരൻ മോശയോടരുളിച്ചെയ്തു: “ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ഞാൻ സ്വർഗത്തിൽനിന്നു സംസാരിക്കുന്നതു നിങ്ങൾതന്നെ കണ്ടല്ലോ. 23എനിക്കുപുറമെ നിങ്ങൾക്കായി വെള്ളികൊണ്ടോ സ്വർണംകൊണ്ടോ ഒരു ദേവനെയും ഉണ്ടാക്കരുത്. 24മണ്ണുകൊണ്ട് ഒരു യാഗപീഠമുണ്ടാക്കി അതിന്മേൽ നിങ്ങളുടെ ആടുമാടുകളെ ഹോമയാഗമായും സമാധാനയാഗമായും അർപ്പിക്കുക; എന്റെ നാമം അനുസരിക്കപ്പെടുന്നിടത്തൊക്കെയും ഞാൻ വന്ന് നിങ്ങളെ അനുഗ്രഹിക്കും. 25കല്ലുകൊണ്ടാണ് നിങ്ങൾ യാഗപീഠം ഉണ്ടാക്കുന്നതെങ്കിൽ അതു ചെത്തിയ കല്ലുകൊണ്ട് ആകരുത്. നിന്റെ പണിയായുധം അതിൽ സ്പർശിച്ചാൽ അത് അശുദ്ധമാകും. 26യാഗപീഠത്തിന്റെ പടികൾ ചവുട്ടിക്കയറി നിന്റെ നഗ്നത കാണപ്പെടാൻ ഇടയാകരുത്.
Currently Selected:
EXODUS 20: malclBSI
Highlight
Share
Copy
![None](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fen.png&w=128&q=75)
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.