TIRHKOHTE 8:26-40
TIRHKOHTE 8:26-40 MALCLBSI
കർത്താവിന്റെ ദൂതൻ ഫീലിപ്പോസിനോട്, “ദക്ഷിണദിക്കിലേക്ക്, യെരൂശലേമിൽനിന്നു ഗസെയിലേക്കുള്ള നിർജനമായ വഴിയിലൂടെ പോകുക” എന്നു പറഞ്ഞു. ഫീലിപ്പോസ് ഉടനെ പുറപ്പെട്ടു; പോകുന്ന വഴി ഷണ്ഡനായ ഒരു എത്യോപ്യനെ കണ്ടുമുട്ടി. അദ്ദേഹം എത്യോപ്യാരാജ്ഞിയായ കന്ദക്കയുടെ ഭണ്ഡാരവകുപ്പിന്റെ മേലധികാരിയായിരുന്നു. അദ്ദേഹം യെരൂശലേമിൽ ചെന്ന് ആരാധന നടത്തിയശേഷം മടങ്ങിപ്പോകുകയായിരുന്നു; രഥത്തിൽ യാത്ര ചെയ്യുമ്പോൾ യെശയ്യാപ്രവാചകന്റെ പുസ്‍തകം വായിച്ചുകൊണ്ടിരുന്നു. “ആ രഥത്തോടു ചേർന്നു നടക്കുക” എന്ന് ആത്മാവ് ഫീലിപ്പോസിനോടു പറഞ്ഞു. ഫീലിപ്പോസ് ഓടി രഥത്തിന്റെ അടുത്തുചെന്നപ്പോൾ യെശയ്യാപ്രവാചകന്റെ പുസ്‍തകം വായിക്കുന്നതുകേട്ട് അദ്ദേഹത്തോടു ചോദിച്ചു: “താങ്കൾ വായിക്കുന്നത് എന്താണ് എന്നു ഗ്രഹിക്കുന്നുണ്ടോ?” അദ്ദേഹം പ്രതിവചിച്ചു: “ആരെങ്കിലും വ്യാഖ്യാനിച്ചുതരാതെ എങ്ങനെ ഗ്രഹിക്കും?” പിന്നീട് തേരിൽ കയറി തന്റെ കൂടെ ഇരിക്കുവാൻ അദ്ദേഹം ഫീലിപ്പോസിനെ ക്ഷണിച്ചു. വിശുദ്ധഗ്രന്ഥത്തിൽനിന്ന് അദ്ദേഹം വായിച്ചഭാഗം ഇതായിരുന്നു: അവിടുന്ന് അറുക്കുവാൻ കൊണ്ടുപോകുന്ന ആടിനെപ്പോലെ ആയിരുന്നു; രോമം കത്രിക്കുന്നവന്റെ മുമ്പിൽ നിശ്ശബ്ദനായിരിക്കുന്ന കുഞ്ഞാടിനെപ്പോലെതന്നെ, അവിടുന്നു വായ് തുറക്കാതിരുന്നു. അപമാനിതനായ അദ്ദേഹത്തിനു നീതി നിഷേധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പിൻഗാമികളെക്കുറിച്ച് ആരു പ്രസ്താവിക്കും? ഭൂമിയിൽനിന്ന് അവിടുത്തെ ജീവൻ എടുത്തുകളഞ്ഞിരിക്കുന്നുവല്ലോ. “ആരെക്കുറിച്ചാണു പ്രവാചകൻ ഇതു പറയുന്നത്, തന്നെക്കുറിച്ചുതന്നെയോ, അതോ വേറെ വല്ലവരെയുംകുറിച്ചോ? പറഞ്ഞുതന്നാലും” എന്ന് അദ്ദേഹം ഫീലിപ്പോസിനോട് അപേക്ഷിച്ചു. ഈ വേദഭാഗം ആധാരമാക്കി ഫീലിപ്പോസ് യേശുവിനെപ്പറ്റിയുള്ള സുവിശേഷം അദ്ദേഹത്തെ അറിയിച്ചു. അങ്ങനെ അവർ സഞ്ചരിക്കുമ്പോൾ വെള്ളമുള്ള ഒരു സ്ഥലത്തെത്തി. “ഇതാ വെള്ളം; ഞാൻ സ്നാപനം സ്വീകരിക്കുന്നതിന് എന്താണു പ്രതിബന്ധം?” എന്ന് അദ്ദേഹം ഫീലിപ്പോസിനോടു ചോദിച്ചു. "താങ്കൾ പൂർണഹൃദയത്തോടെ വിശ്വസിക്കുന്നുവെങ്കിൽ അങ്ങനെ ആകാം” എന്നു ഫീലിപ്പോസ് പറഞ്ഞു. “യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു” എന്ന് അദ്ദേഹം പറഞ്ഞു. രഥം നിറുത്തുവാൻ ആ ഉദ്യോഗസ്ഥൻ ആജ്ഞാപിച്ചു. അവർ ഇരുവരും വെള്ളത്തിലിറങ്ങി. ഫീലിപ്പോസ് അദ്ദേഹത്തെ സ്നാപനം ചെയ്തു. അവർ വെള്ളത്തിൽനിന്നു കയറിയപ്പോൾ കർത്താവിന്റെ ആത്മാവു ഫീലിപ്പോസിനെ എടുത്തുകൊണ്ടുപോയി. ആ ഉദ്യോഗസ്ഥൻ പിന്നീടു ഫീലിപ്പോസിനെ കണ്ടില്ല; എങ്കിലും അദ്ദേഹം ആനന്ദത്തോടെ യാത്ര തുടർന്നു. ഫീലിപ്പോസിനെ പിന്നീടു കാണുന്നത് അസ്തോദിൽ വച്ചാണ്. കൈസര്യയിൽ എത്തുന്നതുവരെ പല പട്ടണങ്ങളിലും സുവിശേഷം പ്രസംഗിച്ചുകൊണ്ട് അദ്ദേഹം യാത്ര ചെയ്തു.