TIRHKOHTE 27:27-38
TIRHKOHTE 27:27-38 MALCLBSI
അദ്രിയാറ്റിക് കടലിൽ ഞങ്ങൾ അലഞ്ഞു തിരിയുന്നതിന്റെ പതിനാലാമത്തെ രാത്രിയിൽ ഏതാണ്ട് അർധരാത്രി സമയത്ത്, കരയോട് അടുത്തെത്തിയെന്നു നാവികർക്കു തോന്നി. അതുകൊണ്ട് അവർ ആഴം അളന്നുനോക്കി. ഏകദേശം നാല്പതു മീറ്റർ ആഴമുണ്ടെന്ന് അവർക്കു മനസ്സിലായി. കുറച്ചുകൂടി കഴിഞ്ഞ് അവർ വീണ്ടും അളന്നപ്പോൾ മുപ്പതു മീറ്റർ എന്നു കണ്ടു. കപ്പൽ പാറക്കെട്ടിൽ ചെന്നു മുട്ടിയേക്കുമെന്നു ഭയപ്പെട്ട് അവർ അമരത്തുനിന്ന് നാലു നങ്കൂരമിട്ടു; നേരം വെളുക്കുന്നതിന് അത്യാകാംക്ഷയോടെ കാത്തിരുന്നു. പുലർച്ചയായപ്പോൾ നാവികർ കപ്പൽ ഉപേക്ഷിച്ച് രക്ഷപെടുവാൻ ശ്രമിച്ചു. അവർ അണിയത്തുനിന്ന് നങ്കൂരമിടുവാനെന്ന ഭാവത്തിൽ തോണി കടലിലിറക്കി. അപ്പോൾ പൗലൊസ് ശതാധിപനോടും പടയാളികളോടും പറഞ്ഞു: “ഈ മനുഷ്യർ കപ്പലിൽ നിന്നിറങ്ങിയാൽ നിങ്ങൾക്കു രക്ഷപെടുവാൻ കഴിയുകയില്ല.” അതുകൊണ്ട് പടയാളികൾ തോണിയുടെ കയർ അറുത്തുവിട്ടുകളഞ്ഞു. നേരം പുലരാറായപ്പോൾ എല്ലാവരെയും ഭക്ഷണം കഴിക്കുവാൻ പൗലൊസ് നിർബന്ധിച്ചു. അദ്ദേഹം പറഞ്ഞു: “നിങ്ങൾ ഒരാഹാരവും കഴിക്കാതെയായിട്ട് പതിനാലു ദിവസമായല്ലോ. അതുകൊണ്ട്, നിങ്ങൾ എന്തെങ്കിലും കഴിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു. നിങ്ങളുടെ ജീവൻ അവശേഷിക്കുന്നതിന് അത് അത്യാവശ്യവുമാണല്ലോ; നിങ്ങളുടെ തലയിലെ ഒരു രോമംപോലും നഷ്ടപ്പെടുകയില്ല.” ഇങ്ങനെ പറഞ്ഞശേഷം എല്ലാവരുടെയും മുമ്പിൽവച്ച് അദ്ദേഹം അപ്പമെടുത്ത് ദൈവത്തിനു സ്തോത്രം ചെയ്തശേഷം മുറിച്ചു തിന്നുവാൻ തുടങ്ങി. അപ്പോൾ എല്ലാവരും ധൈര്യംപൂണ്ടു ഭക്ഷണം കഴിച്ചു. കപ്പലിൽ ഞങ്ങൾ മൊത്തം ഇരുനൂറ്റെഴുപത്താറു പേരുണ്ടായിരുന്നു. അവർ മതിയാകുവോളം ഭക്ഷിച്ചശേഷം കോതമ്പ് കടലിൽ കളഞ്ഞ് കപ്പലിന്റെ ഭാരം കുറച്ചു.